ആപല്‍ക്കരമായ കുതര്‍ക്കങ്ങള്‍

തിന്മകളെ നിരാകരിച്ചുകൊണ്ടാണ് നബിമാരെല്ലാം സത്യവിശ്വാസത്തിലേക്ക് പ്രബോധനം ചെയ്തത്. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതാണല്ലോ എല്ലാ കാലത്തും പ്രവാചകന്‍മാര്‍ ആദ്യമായി ജനങ്ങളോടു പറഞ്ഞത്. ഇതിലെ 'ലാ' എന്നതിന്റെ അര്‍ഥം 'ഇല്ല' എന്നാണ്. ഓരോ സമൂഹത്തിലും തലമുറകളായി നിലനിന്നിരുന്ന വികല വിശ്വാസങ്ങളെ നിരാകരിക്കുകയാണ് ഈ പ്രഥമവാക്യം. പിന്നീട് പ്രവാചക മാതൃക പിന്തുടര്‍ന്നവരും നിലവിലുള്ള തിന്മകളെ എതിര്‍ത്തുകൊണ്ടു തന്നെയാണ് പ്രബോധനം തുടങ്ങിയത്. കേരളത്തില്‍ ഒരു നൂറ്റാണ്ടു മുമ്പ് സംഘടിതമായ നവോത്ഥാന പ്രബോധനം ഇതേ മാതൃകയില്‍ തന്നെയാണ് തുടക്കം കുറിച്ചത്. നിലവിലുള്ള സമൂഹത്തില്‍ രൂഢമൂലമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിര്‍ത്തപ്പോള്‍ സമൂഹത്തില്‍നിന്ന് തിരിച്ചും എതിര്‍പ്പുകളുണ്ടായി. അത് ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു.

ആദ്യകാല നവോത്ഥാന പണ്ഡിതന്‍മാര്‍ തിന്മകള്‍ക്കെതിരെ ശക്തമായി എതിര്‍ത്തു ശബ്ദിക്കുമ്പോഴും അതില്‍ ഗുണകാംക്ഷയുണ്ടായിരുന്നു. പ്രമാണങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. അതുകൊണ്ടാണ് അന്നത്തെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പിന്നീട് സമൂഹം അംഗീകരിച്ചത്. അവരുടെ ആ ഗുണകാംക്ഷയും പ്രമാണബദ്ധതയും കാരണമാണ് തലമുറകളായി ആചരിച്ചനുഭവിച്ചു വന്നിരുന്ന തെറ്റായ സമ്പ്രദായങ്ങളെ വലിച്ചെറിഞ്ഞ് ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക് ജനങ്ങള്‍ ആകൃഷ്ടരായത്. മുജാഹിദുകള്‍ പറയുന്ന ആശയങ്ങള്‍ സ്വീകരിക്കുന്നത് അഭിമാനവും ഉയര്‍ന്ന മൂല്യബോധത്തിന്റെ അടയാളവുമായി മാറിയതും ഈ പ്രമാണബദ്ധതയും ഗുണകാംക്ഷയും കാരണമായിരുന്നു.

ഈ പ്രബോധന ചരിത്രമറിയാത്ത ഒരു പിന്‍മുറ പ്രസ്ഥാനത്തില്‍ എത്തിപ്പെടുന്നത് നാം കരുതലോടെ കാണണം. എതിര്‍പ്പിന്റെ ശൈലിയിലാണ് പ്രസ്ഥാനം വളര്‍ന്നുവന്നതെന്ന് ആരോ പറഞ്ഞു കേട്ട് പ്രസ്ഥാനത്തിലെത്തിയ പുതുതലമുറയിലെ ചിലര്‍ ന്യായാന്യായം നോക്കാതെ മറ്റുള്ളവരെ എതിര്‍ക്കലാണ് ദീനീ സേവനമെന്ന് ധരിച്ചുവശായ പോലെയാണ് തോന്നുന്നത്. ഈ പ്രവണത എല്ലാ സംഘടനകളിലുമുള്ള പുതുതലമുറയിലും കണ്ടുവരുന്നു. ആദ്യം സംഘടനാപരമായ പ്രതിയോഗിയെ കണ്ടെത്തുക, പിന്നീട് പിന്നും മുന്നും നോക്കാതെ എതിര്‍ത്തു തോല്‍പിക്കുക, ശരിതെറ്റുകളുടെ വേര്‍തിരിവോ സംവേദന മര്യാദകളോ പരിസരബോധമോ ഇത്തരം പ്രബോധനത്തൊഴിലാളികള്‍ കാണിക്കാറില്ല.

നിലവിലുള്ള ശത്രു ആരാണോ അവനെ പരാചയപ്പെടുത്തുകയാണ് അവരുടെ മിനിമം ലക്ഷ്യം. തന്റെ ന്യായം സ്ഥാപിക്കാന്‍ പ്രമാണങ്ങളെ അവന്‍ വളച്ചൊടിക്കും. ജനങ്ങളില്‍ മല്‍സരബുദ്ധി വളര്‍ത്തുകയും തെറ്റുധരിപ്പിക്കുകയും ചെയ്യും. നേരെ ചൊവ്വെ ജീവിക്കാനാഗ്രഹിക്കുന്നവരില്‍ വിരസതയും മടുപ്പുമുണ്ടാക്കും. കുത്തുവാക്കുകളും അപമര്യാദകളുംകൊണ്ട് പ്രബോധനരംഗം മലീമസമാക്കും. ഇവയൊക്കെയാണ് ഈ കുതര്‍ക്കംകൊണ്ട് കിട്ടുന്ന നേട്ടം. ഇത്തരം കുതര്‍ക്കികളുടെ നാള്‍വഴികള്‍ നോക്കിയാലറിയാം; ഇന്നലെയും മിനിഞ്ഞാന്നും ഇന്നും പറഞ്ഞുവരുന്നത് പരസ്പര വിരുദ്ധങ്ങളായിരിക്കും. ആര്‍ക്കോ വേണ്ടി ജനങ്ങളെ വേട്ടയാടുന്ന ഈ അപകടകാരികളാണ് ഏതൊരു സമൂഹത്തിന്റെയും ശാപം. അല്ലാഹു പറയുന്നു: ''യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട''(ഹജ്ജ്: 8).

അന്യായമായ തര്‍ക്കമനോഭാവമാണ് മാര്‍ഗദര്‍ശനം ലഭിച്ച ഒരു ജനവിഭാഗത്തിന്റെ പിഴവിന്ന് കാരണമായിത്തീരുന്നത് എന്ന് നബി ? പറഞ്ഞതായി തുര്‍മുദി ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ആശയസംവാദങ്ങളാവട്ടെ, പ്രഭാഷണങ്ങളാവട്ടെ ഗുണകാംക്ഷയും മര്യാദയും പാലിച്ചുകൊണ്ടായിരിക്കണം നാം നിര്‍വഹിക്കേണ്ടത്. താല്‍ക്കാലികമായി മുന്നില്‍ കാണുന്നതോ മനസ്സില്‍ നിനക്കുന്നതോ ആയ 'പ്രതിയോഗികളെ' ഏതു തന്ത്രമുപയോഗിച്ചും ഇരുത്താന്‍ ശ്രമിക്കുക എന്ന ശൈലി സ്വീകരിച്ചാല്‍ വെളിവില്ലാത്ത കുറെ ആവേശക്കാര്‍ക്ക് അരിശം തീരുമെന്നല്ലാതെ വഴിതെറ്റിയ മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് നയിക്കാനോ അറിവില്ലാത്ത മനുഷ്യര്‍ക്ക് നല്ലതെന്തെങ്കിലും മനസ്സിലാക്കിക്കൊടുക്കാനോ അത് ഉപകരിക്കുകയില്ല. മറിച്ച് മതമേ വേണ്ട എന്ന് പറയുന്നവര്‍ക്ക് നോക്കിച്ചിരിക്കാനും സത്യാന്വേഷണത്തോടെ മതവിശ്വാസത്തെ സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മതത്തില്‍നിന്ന് അകലാനും ഈ കുതര്‍ക്കങ്ങള്‍ കാരണമാവുകയും ചെയ്യും. നബിമാരുടെ ശൈലിയാണ് പ്രബോധകന്റെ മാതൃക.

പോസ്റ്റ് ഷെയർ ചെയ്യൂ