അഭിമാനം അമൂല്യമാണ്

ഏതൊരു മനുഷ്യനും അവന്റെ അഭിമാനവും അന്തസ്സും വലുതാണ്. അതിന് ക്ഷതമേൽക്കുക എന്നത് അവന് സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണ്. തെറ്റുകൾ ചെയ്താലും ഇല്ലെങ്കിലും അഭിമാനത്തിന് പോറലേൽക്കുന്ന ഒന്നും തന്നെ ആരും ആഗ്രഹിക്കുകയില്ല! എന്നാൽ മറ്റുള്ളവരുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും ആദരിക്കാൻ പലരും മടി കാണിക്കുന്ന കാലമാണിത് എന്നത് സമകാലിക സാഹചര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. വിളിച്ചുവരുത്തി അപമാനിക്കുകയും മാനസികമായി വേദനിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത സംഭവങ്ങൾ നാം അറിയുന്നു.

നീതിനിഷ്ഠയിലും നിയമനടത്തിപ്പിലും നിതാന്ത ജാഗ്രത പുലർത്തിയിരുന്ന അമീറുൽ മുഅ്മിനീൻ ഉമർ(റ)വിനെ അപരാധികൾ അത്യധികം ഭയപ്പെട്ടു. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ ചൂഴ്ന്ന് അന്വേഷിക്കുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരിക്കൽ സുഹൃത്തുക്കളിൽ ഒരാൾ അദ്ദേഹത്തെ സമീപിച്ച് താൻ വലിയ ഒരു കൃത്യം നിർവഹിക്കുകയാണെന്ന് മട്ടിൽ പറഞ്ഞു: “ഇന്ന സ്ത്രീയും പുരുഷനും ഈന്തപ്പന മരത്തിന്റെ മറവിൽ വെച്ച് പരസ്പരം ആലിംഗനം ചെയ്യുന്നത് ഞാൻ നേരിൽ കണ്ടിരിക്കുന്നു.’’ ഇതുകേട്ട ഖലീഫ കോപാകുലനായി അദ്ദേഹത്തോട് ചോദിച്ചു: “താങ്കൾക്ക് അവരോട് അൽപം ഗുണകാംക്ഷ പുലർത്തിയാൽ എന്താണ്? അവരെ ഉപദേശിക്കുകയും അവരുടെ കുറ്റം മറച്ചുവയ്ക്കുകയും ചെയ്തുകൂടേ? അവർക്കെതിരെ പിശാചിന്റെ സഹായിയാകുന്നതിന് പകരം അവരുടെ പാപമോചനം പ്രതീക്ഷിച്ചുകൂടേ? ആരെങ്കിലും തന്റെ സഹോദരന്റെ ന്യൂനത മറച്ചുവെച്ചാൽ അല്ലാഹു അവന്റെ പോരായ്മ ഗോപ്യമായി വയ്ക്കുമെന്ന് റസൂൽﷺ പറയുന്നത് നിങ്ങളും കേട്ടിട്ടില്ലേ?’’

ഇസ്‌ലാമിക നിയമത്തിന്റെ ദൃഷ്ടിയിൽ ഒരു വ്യക്തിയുടെ അഭിമാനത്തിന്റെ മാനദണ്ഡം അയാളുടെ സാമൂഹിക പദവിയോ സാമ്പത്തിക സ്ഥിതിയോ അല്ല. ഏതൊരു വ്യക്തിയുടെയും അഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് മുറിവേൽപിക്കാൻ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. അതിൽ വലിപ്പ വ്യത്യാസമോ മറ്റെന്തെങ്കിലും തരത്തിലുള്ള വിവേചനമോ ഇല്ല. തെറ്റു ചെയ്യാത്ത മനുഷ്യരില്ല. ആദമിന്റെ മക്കൾ എല്ലാം തന്നെ തെറ്റ് ചെയ്യുന്നവരാണ്. എന്നാൽ ആ തെറ്റിൽനിന്ന് പശ്ചാത്തപിച്ചു മടങ്ങാൻ അവന് അവസരമുണ്ട്. അതിന് വിഘാതമാണ് അവന്റെ അഭിമാനത്തെ പിച്ചിച്ചീന്തുന്നവിധം ഊഹാപോഹങ്ങളും സംശയങ്ങളും വെച്ച് അവനെ ക്രൂശിക്കുകയും പരിഹസിക്കുകയും ആളുകൾക്കിടയിൽവെച്ച് കുത്തുവാക്കു പറയുകയും ചെയ്യുക എന്നത്.

പരിശുദ്ധ ക്വുർആൻ പറയുന്നു: “...സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവർ (പരിഹസിക്കപ്പെടുന്നവർ) അവരെക്കാൾ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവർ (പരിഹസിക്കപ്പെടുന്ന സ്ത്രീകൾ) മറ്റവരെക്കാൾ ഉത്തമരായേക്കാം. നിങ്ങൾ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങൾ പരിഹാസ പേരുകൾ വിളിച്ച് പരസ്പരം അപമാനിക്കുകയും അരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനുശേഷം അധാർമികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാർ തന്നെയാണ് അക്രമികൾ! സത്യവിശ്വാസികളേ, ഊഹത്തിൽനിന്ന് മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചു പറയുകയും അരുത്. തന്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളിൽ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണ്’’ (ഹുജുറാത്ത് 10-12).

അഭിമാനത്തിന്റെ പവിത്രതയാണ് അല്ലാഹു ഇവിടെ സൂചിപ്പിച്ചത്. അബുദ്ദർദാഅ്(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം: നബിﷺ പറഞ്ഞു: “സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തുനിന്നും നരകത്തീയിനെ തടുക്കും.’’ (തിർമുദി).

തന്റെ കുറവുകൾ കുമിഞ്ഞുകൂടിയിട്ടും മറ്റുള്ളവന്റെ കുറവുകൾ അന്വേഷിച്ചുള്ള യാത്രയിൽ തളരുന്നവരാണ് പലരും! വ്യക്തിബന്ധങ്ങളിലും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും ഇന്നിത് പ്രകടമാണ്. മതസംഘടനാരംഗത്തേക്കും ഈ പ്രവണത ചേക്കേറിയെന്നുള്ളത് ഖേദകരമാണ്.

വ്യക്തികളെ തേജോവധം ചെയ്യുന്നതിനായി പോക്‌സോ കേസടക്കമുള്ള കള്ളക്കേസുകൾ കൊടുക്കുന്നവർ സമൂഹത്തിലുണ്ട്. പരീക്ഷാ ഹാളിൽ കോപ്പിയടിക്കാൻ അനുവദിക്കാത്ത അധ്യാപകനെ പോക്‌സോ കേസിൽ കുടുക്കിയ സംഭവം അടുത്തകാലത്ത് നടന്നതാണ്.

എത്ര ദുഷ്ടനായ മനുഷ്യനാണ് മരിച്ചതെങ്കിലും മരിച്ചതിനുശേഷം പൊതുവെ അയാളെ ആരും മോശമാക്കി പറയാറില്ല. അത് ആദരവിന്റെ ഒരു ഭാഗമാണ്. എന്നാൽ യാതൊരു തരത്തിലുള്ള കളങ്കവും ഇല്ലാതെ സർവീസിൽ നിന്നും വിരമിക്കുന്നവരെ രാഷ്ട്രീയ പകപോക്കലിന്റെയോ മറ്റോ ഭാഗമായി കുത്തുവാക്കുകളാൽ നോവിച്ചുവിടുന്നത് വലിയ അപരാധം തന്നെയാണ്.

ഒരു വാക്കു മതി അന്യന്റെ അഭിമാനത്തെ നശിപ്പിക്കാൻ. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാൻ പ്രയാസമായിരിക്കും. ഇസ്‌ലാം ഈ വിഷയത്തിൽ കൃത്യമായ നിലപാടാണ് ജനങ്ങളെ അറിയിക്കുന്നത്.

“സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും-അവർ പ്രവർത്തിച്ചതല്ലാത്തതിന്റെ പേരിൽ -ശല്യപ്പെടുത്തുന്നവരാകട്ടെ, അവർ അപരാധവും പ്രത്യക്ഷമായ കുറ്റവും (സ്വയം) ഏറ്റെടുത്തു കഴിഞ്ഞിരി ക്കയാണ്’’ (അൽഅഹ്‌സാബ് 58).

സോഷ്യൽ മീഡിയകളെ തനിക്ക് ഇഷ്ടമില്ലാത്തവരെ അപമാനിക്കാനായി ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസികൾ ഇത്തരം തെറ്റുകളിൽ നിന്ന് മാറിനിന്നേ മതിയാകൂ.

ഇസ്‌ലാമിക ശരീഅത്തിൽ വ്യഭിചാരത്തിന്റെ ശിക്ഷപോലും വിശ്വസ്തരായ നാലു സാക്ഷികളുടെ പിൻബലത്തിലേ നടപ്പാക്കാൻ പാടുള്ളൂ. ഗവർണർമാരെ നിശ്ചയിക്കുമ്പോൾ ഉമർ(റ) ഉപദേശിക്കാറുണ്ടായി രുന്നത് ‘ഞാൻ നിങ്ങളെ അക്രമികളും മർദകരുമായല്ല, ജനങ്ങളുടെ മാർഗദർശികളും നേതാക്കളുമായാണ് നിയോഗിക്കുന്നത്. ജനങ്ങളെ മർദിച്ചുകൊണ്ട് പതിതരും അഭിമാനവ്രണിതരുമാക്കുന്നത് സൂക്ഷിച്ചു കൊള്ളുക’ എന്നായിരുന്നു.

തെറ്റു ചെയ്യുന്നവരെ തന്മയത്വത്തോടെ, ഗുണകാംക്ഷയോടെ ഉപദേശിച്ച് നന്നാക്കുവാനാണ് ശ്രമിക്കേണ്ടത്. സ്വന്തം തെറ്റിൽനിന്ന് മുക്തരാകാൻ ആദ്യം തയ്യാറാകണം. ‘നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക, തിന്മ ചെയ്തുപോയാൽ അതിനു പിറകെ നന്മ ചെയ്യുക, അത് തിന്മകളെ മായ്ച്ചുകളയും, ജനങ്ങളോട് നല്ല സ്വഭാവത്തോടെ പെരുമാറുക.’ ഈ പ്രവാചക വചനം ഏറെ ചിന്തനീയമാണ്.

പോസ്റ്റ് ഷെയർ ചെയ്യൂ