ഹജ്ജ്: മാനവ സമത്വം വിളംബരം ചെയ്യുന്ന ആരാധന

മാനവരെയെല്ലാം അല്ലാഹു ഒരേ ആത്മാവിൽനിന്നാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശുദ്ധ ക്വുർആൻ പറയുന്നത് കാണുക: “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും, അതിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽനിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങൾസൂക്ഷിക്കുക). തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു’’ (നിസാഅ്: 1).

മാനവരെ മുഴുവനും പ്രപഞ്ച സ്രഷ്ടാവ ് സൃഷ്ടിച്ചിരിക്കുന്നത് ഒരു പുരുഷനിൽനിന്നും സ്ത്രീയിൽ നിന്നുമാണ്. ആർക്കും ആരെക്കാളും യാതൊരു പ്രത്യേകതയുമില്ല; സൂക്ഷ്മതാബോധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. മനുഷ്യരെ വ്യത്യസ്ത ഗോത്രക്കാരും സമുദായക്കാരും വിഭാഗക്കാരും നാട്ടുകാരുമെല്ലാം ആക്കിയിട്ടുള്ളത് പരസ്പരം തിരിച്ചറിയാനാണ്. ക്വുർആൻ പറയുന്നു:

“ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’’ (ഹുജുറാത്ത്: 13).

ആണായാലും പെണ്ണായാലും...

സ്ത്രീയാകട്ടെ, പുരുഷനാകട്ടെ, അറബിയാകട്ടെ, അനറബിയാകട്ടെ, പാശ്ചാത്യനോ പൗരസ്ത്യനോ ആരുമാകട്ടെ, വിശ്വാസിയായിക്കൊണ്ട് നന്മ ചെയ്താൽ അതിന് കൃത്യമായി പ്രതിഫലം നൽകപ്പെടും, തിന്മ ചെയ്താൽ അതിനുള്ള ശിക്ഷയും ലഭിക്കും. ക്വുർആനിന്റെ വാക്യം ശ്രദ്ധിക്കുക:

“ആണാകട്ടെ പെണ്ണാകട്ടെ, ആർ സത്യവിശ്വാസിയായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല’’ (നിസാഅ്: 124).

“ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തത്തുല്യമായ പ്രതിഫലമേ അവന്നു നൽകപ്പെടുകയുള്ളൂ. സത്യവിശ്വാസിയായിക്കൊണ്ട് സൽകർമം പ്രവർത്തിക്കുന്നതാരോ - പുരുഷനോ സ്ത്രീയോ ആകട്ടെ- അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവർക്ക് അവിടെ ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കും’’ (ഗാഫിർ: 40).

ഈ സമത്വം ഇസ്‌ലാമിന്റെ എല്ലാ മേഖലകളിലും നടപ്പിലാക്കപ്പെടുന്നു, പ്രകടമാകുന്നു; പ്രത്യേകിച്ച് ഇസ്‌ലാം പടുത്തുയർത്തപ്പെട്ട അഞ്ച് തൂണുകളിലും. ഈ സമത്വത്തിന്റെ സന്ദേശം ലോകം മുഴുവനും ദർശിക്കുന്ന, അനുഭവിക്കുന്ന ഒരു ആരാധനാകർമമാണ് വിശുദ്ധ ഹജ്ജ്.

തൗഹീദാണ് അടിത്തറ

തൗഹീദ് ശരിയാംവണ്ണം മനസ്സിലാക്കി, അംഗീകരിച്ച്, അതിനനുസരിച്ച് ആരാണോ ജീവിക്കുന്നത് അവരുടെ കർമങ്ങൾ മാത്രമെ പാരത്രികലോകത്ത് സ്വീകാര്യമാവുകയുള്ളൂ. തൗഹീദിൽ മായംകലർന്നവരുടെ കർമങ്ങൾ അസ്വീകാര്യമാണ്. അല്ലാഹു പറയുന്നത് കാണുക:

“അവർ പ്രവർത്തിച്ച കർമങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും’’ (ഫുർഖാൻ: 23).

“അവിശ്വസിച്ചവരാകട്ടെ, അവരുടെ കർമങ്ങൾ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവൻ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവൻ അതിന്നടുത്തേക്ക് ചെന്നാൽ അങ്ങനെ ഒന്ന് ഉള്ളതായിത്തന്നെ അവൻ കണ്ടെത്തുകയില്ല. എന്നാൽ തന്റെ അടുത്ത് അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്. അപ്പോൾ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീർത്തുകൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ’’ (നൂർ: 39).

ശിർക്ക് ചെയ്യുന്നവന്റെ കർമങ്ങൾ അസ്വീകാര്യമാണെന്നും അവന്റെ പാപങ്ങളൊന്നും പൊറുക്കപ്പെടില്ലെന്നും ക്വുർആൻ കൃത്യമായി പഠിപ്പിക്കുന്നത് കാണുക: “തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്’’ (നിസാഅ്: 48).

ആരു തന്നെയാണെങ്കിലും വലിയ ശിർക്ക് ചെയ്ത് പശ്ചാത്തപിച്ച് മടങ്ങാതെ മരണപ്പെട്ടാൽ അവന്ന് സ്വർഗം നിഷിദ്ധമാണെന്നും നരകം ശാശ്വതമാണെന്നും ക്വുർആൻ പറയുന്നുണ്ട്.

ഈസാനബി(അ) തന്റെ ജനതയോട് പറഞ്ഞതായി അല്ലാഹു പറയുന്നത് കാണുക: “ഇസ്‌റാഈൽ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കുവിൻ. അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരുംതന്നെയില്ല’’ (മാഇദ: 72).

ശിർക്ക് ചെയ്തവന്റെ കർമങ്ങൾ പൊളിഞ്ഞ് പോകുമെന്നും അവ സ്വീകരിക്കുകയില്ലെന്നും ക്വുർആൻ പറയുന്നത് കാണുക: “തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്നപക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും’’ (സുമർ: 65).

“തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കർമങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവർപ്രവർത്തിച്ചുണ്ടാക്കിയതിൽ നിന്ന് യാതൊന്നും അനുഭവിക്കാൻ അവർക്ക് സാധിക്കുന്നതല്ല. അതുതന്നെയാണ് വിദൂരമായ മാർഗഭ്രംശം’’ (ഇബ്‌റാഹീം: 18).

തൗഹീദിന്റെ മഹത്ത്വവും പ്രാധാന്യവും ശിർക്കിന്റെ ഗൗരവവും അപകടവും മുകളിൽ വ്യക്തമാക്കിയ ആയത്തുകളിൽനിന്ന് നാം മനസ്സിലാക്കുകയുണ്ടായി. ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളിലും കർമ കാര്യങ്ങളിലും പ്രവാചകൻﷺ തന്റെ ജനതയെ ഒന്നാമതായി പഠിപ്പിച്ചത് തൗഹീദ ് തന്നെയാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തെത് ഹജ്ജാണല്ലോ. ഹജ്ജിന്റെ ഓരോ സന്ദർഭത്തിലും തൗഹീദിന്റെ വിളംബരവും മാനവസമത്വവുമാണ് പ്രകടമാകുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

നിർബന്ധ ബാധ്യത

ഇസ്‌ലാം പഠിപ്പിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഹജ്ജ് ചെയ്യൽ നിർബന്ധമാണ്. ആരെങ്കിലുമത് നിഷേധിക്കുകയാണെങ്കിൽ അതിനെത്തൊട്ട് അല്ലാഹു ഐശ്വര്യവാനാണ്.

“മനുഷ്യർ അതിലേക്ക് ഹജ്ജ് തീർഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നപക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു’’ (ഹജ്ജ്: 97).

ഈ ആയത്തിൽനിന്ന് ഹജ്ജ് ലോകരക്ഷിതാവായ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ആത്മാർഥതയോടെ നിർവഹിക്കേണ്ട ആരാധനകർമമാണെന്ന് വളരെ വ്യക്തമാണ്. ഒന്നുകൂടി വിശദമാക്കുന്നത് കാണുക:

“നിങ്ങൾ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂർണമായി നിർവഹിക്കുക’’ (അൽബക്വറ:196).

ക്വുർആനിൽ ഹജ്ജിന്റെ വിധി പ്രസ്താവിക്കുന്ന സന്ദർഭത്തിൽ മനുഷ്യരെല്ലാം തന്നെ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കേണ്ടതിന്റെയും അവനെ ഓർക്കേണ്ടതിന്റെയും അവനെമാത്രം ആരാധിക്കേണ്ടതി ന്റെയും ആവശ്യകത ഊന്നിപ്പറയുന്നുണ്ട്.

“(ഹജ്ജിനിടയിൽ) നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ഭൗതികാനുഗ്രഹങ്ങൾ നിങ്ങൾ തേടുന്നതിൽ കുറ്റമൊന്നുമില്ല. അറഫാത്തിൽനിന്ന് നിങ്ങൾ പുറപ്പെട്ടുകഴിഞ്ഞാൽ മശ്അറുൽ ഹറാമിനടുത്തുവെച്ച് നിങ്ങൾ അല്ലാഹുവിനെ പ്രകീർത്തിക്കുവിൻ. അവൻ നിങ്ങൾക്ക് വഴികാണിച്ച പ്രകാരം നിങ്ങളവനെ ഓർക്കുവിൻ. ഇതിനു മുമ്പ് നിങ്ങൾ പിഴച്ചവരിൽ പെട്ടവരായിരുന്നാലും’’ (അൽബക്വറ: 198).

ഒരേതരം വസ്ത്രം

ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്യുന്നതിലും മാനവസമത്വം നമുക്ക് ദർശിക്കാനാവും. പുരുഷന്മാരായ ഹാജിമാരെല്ലാം ഒരേതരം വസ്ത്രമാണ് ധരിക്കേണ്ടത്; ഉടുക്കാനൊരു മുണ്ടും പുതക്കാനൊരുതുണിയും. അവിടെ രാജാവിന്റെയും പ്രജയുടെയും വസ്ത്രത്തിൽ വ്യത്യാസമില്ല. പാവപ്പെട്ടവന് മറ്റൊരു വസ്ത്രവുമില്ല. അറബിയും അനറബിയും ധരിക്കേണ്ട വസ്ത്രത്തിൽ മാറ്റമില്ല, റബ്ബിന്റെ കൽപനയിൽ എല്ലാവരും ഒരുപോലെ; ഒരു മനസ്സോടെ.

ചുണ്ടുകളിൽ ഒരേ മന്ത്രം

ഹജ്ജിന് ഇഹ്‌റാമിൽ പ്രവേശിച്ചതിന് ശേഷം ഓരോ ഹാജിയും ത്വവാഫ് ആരംഭിക്കുന്നതുവരെ തൽബിയത്ത് ചൊല്ലണം. ഇവിടെയും യാതൊരു വ്യത്യാസവുമില്ല. എല്ലാവരും ചൊല്ലുന്ന തൽബിയത്ത് അല്ലാഹുവിന്റെ ഏകത്വവും ആരാധ്യതയും ഏറ്റവും ഉദാത്തമായ രൂപത്തിൽ വ്യക്തമാക്കുന്നതാണ്.

‘ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നൽ ഹംദ വന്നിഅ്മത ലക വൽമുൽക്, ലാ ശരീക ലക്’ എന്നാണ് തൽബിയ്യത്തിന്റെ രൂപം.

“അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു, നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു, നിനക്ക് യാതൊരു പങ്കാളിയുമില്ല. നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു, സ്തുതികളും അനുഗ്രഹവും മുഴുവനും നിനക്കാണ്; അധികാരവും. നിനക്ക് യാതൊരു പങ്കാളിയുമില്ല’’(മുസ്‌ലിം).

ഒരുപോലെ പ്രദക്ഷിണം ചെയ്യുന്നു

ഹജ്ജിന്റെയും ഉംറയുടെയും പ്രധാനപ്പെട്ട കർമമാണ് അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുകയും ആരാധിക്കുകയും ചെയ്യുന്ന ത്വവാഫ്. മലക്കുകളാൽ അസ്തിവാരമിട്ടതിൽനിന്നും ഇബ്‌റാഹീം നബി(അ)യും ഇസ്മാഈൽ നബി(അ)യും പടുത്തുയർത്തിയ കഅ്ബക്ക് ചുറ്റും ത്വവാഫ് ചെയ്യണമെന്ന കൽപന വിശ്വാസി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഈ രണ്ട് നബിമാരോടും അല്ലാഹു പറയുന്നു: “...ഇബ്‌റാഹീമിന്നും ഇസ്മാഈലിന്നും നാം കൽപനനൽകിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്ന(പ്രാർഥിക്കുന്ന)വർക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങൾ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു’’ (അൽബക്വറ: 125).

“ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തി കൊടുത്ത സന്ദർഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേർക്കരുത് എന്നും ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്ക് വേണ്ടിയും നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർഥിക്കുന്നവർക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിർദേശിച്ചു)’’ (അൽഹജ്ജ്: 26).

സ്വഫയിലും മർവയിലും

ഹജ്ജിന്റെയും ഉംറയുടെയും അനിവാര്യഘടകമാണ് സഫാമർവയ്ക്കിടയിലുള്ള സഅ്‌യ്. ഇതും എല്ലാവർക്കും ബാധകമാണ്. സ്വഫാ മലയിലേക്ക് കയറുമ്പോൾ പാരായണം ചെയ്യാൻ സുന്നത്താക്കിയ ആയത്തും ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ ആദരിക്കാനും ഉയർത്തിപ്പിടിക്കാനും ആഹ്വാനം ചെയ്യുന്നതാണ്. ശേഷം ക്വിബ്‌ലക്ക് അഭിമുഖമായി ഓരോ ഹാജിയും നടത്തുന്ന പ്രാർഥന അല്ലാഹുവിന്റെ ഏകത്വവും അവന്റെ ഔന്നിത്യവും മഹത്ത്വവും വ്യക്തമാക്കുന്നതാണ്. അതുമായി ബന്ധപ്പെട്ട ഹദീസ് കാണുക:

ജാബിർ(റ) നബിﷺയുടെ ഹജ്ജിനെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുകയുണ്ടായി; നബി ﷺ പറഞ്ഞു: ‘അല്ലാഹു ആരംഭിച്ചതുകൊണ്ട് ഞാനും ആരംഭിക്കുന്നു.’ അങ്ങനെ സ്വഫകൊണ്ട് ആരംഭിച്ച് അതിലേക്ക് കയറി കഅ്ബയെ കാണുന്ന രൂപത്തിൽ അതിലേക്ക് തിരിഞ്ഞുകൊണ്ട് അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുകയും ഏകനാക്കുകയും ചെയ്തുകൊണ്ട് പറയുകയുണ്ടായി: ‘ലാ ഇലാഹ ഇല്ലല്ലാഹ്, വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വ ലഹുൽ ഹംദ്, വഹുവ അലാ കുല്ലി ശൈഇൻ ക്വദീർ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അൻജസ വഅ്ദഹു, വ നസ്വറ അബ്ദഹു, വ ഹസമൽ അഹ്‌സാബ വഹ്ദഹു.’

“അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകനാണ്, അവനൊരു പങ്കാളിയുമില്ല, അവനാണ് ആധിപത്യം മുഴുവനും, അവനാണ് സ്തുതികൾ മുഴുവനും, അവൻ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകനാണ്, അവന്റെ കരാർ അവൻ നിറവേറ്റി, അവൻ അവന്റെ അടിമയെ സഹായിച്ചു, അവൻ ഒറ്റക്ക് കക്ഷികളെ പരാജയപ്പെടുത്തുകയും ചെയ്തു’’ (മുസ്‌ലിം). ഇത് മൂന്നു തവണ പ്രാർഥിക്കൽ സുന്നത്താണ്. ഇത് സ്വഫയിൽവെച്ച് പ്രാർഥിക്കുന്നത് പോലെ മർവയിലും പ്രാർഥിക്കണം.

മിനായിലും അറഫയിലും

ഹജ്ജിന്റെ മശാഇറുകളായ മിനാ, അറഫ, മുസ്ദലിഫ പോലെയുള്ള സ്ഥലങ്ങളിലും അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ഉന്നതമാക്കുകയും ചെയ്യുന്ന കാര്യങ്ങൾതന്നെയാണ് ചെയ്യാനുള്ളത്. ഇവിടെയും ആർക്കും പ്രത്യേകമായി യാതൊരു പരിഗണനയോ പ്രാധാന്യമോ ഇല്ല. എല്ലാവരും സമന്മാരാണ്. ദുൽഹിജ്ജ 9ന് ഉച്ചയോടെയാണ് അറഫയിലേക്ക് ഹാജിമാർ പ്രവേശിക്കേണ്ടത്. അറഫയിലും അറഫക്ക് പുറത്തുമായി സ്ഥിതിചെയ്യുന്ന വിശാലമായി നമിറ പള്ളിയിൽവെച്ച് ഖാദിമുൽ ഹറമൈനിശ്ശരീഫൈനി എന്ന പേരിലറിയപ്പെടുന്ന, സുഊദി അറേബ്യയുടെ ഭരണാധികാരി നിശ്ചയിക്കുന്ന ഹജ്ജിന്റെ ഇമാം ഖുത്വുബ നടത്തും. സാധാരണ ഈ ഖുത്വുബ മനുഷ്യരെ മുഴുവൻ അഭിസംബോധന ചെയ്തുകൊണ്ടാണ് ആരംഭിക്കുക. അല്ലാഹുവിന്റെ ഏകത്വവും തൗഹീദും ഔന്നിത്യവും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ആരംഭിക്കുക. ശേഷം ഇസ്‌ലാമിന്റെ ശരീഅത്തും അതിന്റെ പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ട് കടന്നുപോകുന്ന ഖുത്വുബ ആനുകാലിക വിഷയങ്ങളെ പരാമർശിച്ച് അതിൽ ഒരു മുസ്‌ലിമിന്റെ നിലപാടെന്തെന്നും വ്യക്തമാക്കുന്നു. ശേഷം സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനോട് പ്രാർഥിച്ചാണ് ഇത് അവസാനിക്കുക.

ശേഷം ദുഹ്‌റും അസ്വ്‌റും ജംഉം ക്വസ്‌റുമായി നമസ്‌കരിക്കുന്നു. തുടർന്ന് സൂര്യാസ്തമയംവരെ അല്ലാഹുവിനോട് പ്രാർഥിക്കലാണ് ഹാജിമാർക്ക് അറഫയിൽ ചെയ്യാനുള്ള ആരാധന. അറഫയിലെ ഏറ്റവും ശ്രേഷ്ഠമായ പ്രാർഥനയായി റസൂലുല്ലാഹിﷺ പഠിപ്പിച്ചുതന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു, വഹുവ അലാ കുല്ലി ശൈഇൻ ക്വദീർ’ എന്നതാണ്. തൗഹീദിന്റെ മഹത്ത്വം ലോകത്തോട് പ്രഖ്യാപിക്കുന്ന ഈ പ്രാർഥന ഹാജിമാർ അറഫാ മൈതാനിയിൽ ഉരുവിട്ടുകൊണ്ടേയിരിക്കും.

നബിﷺ പറഞ്ഞു: “ഏറ്റവും ശ്രേഷ്ഠമായ പ്രാർഥന അറഫാദിനത്തിലെ പ്രാർഥനയാണ്. ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്മാരും പറഞ്ഞതിൽ ഏറ്റവും ശ്രേഷ്ഠമായത് (ഇതാണ്:) ‘അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് അധികാരം, അവനാണ് സ്തുതികൾ മുഴുവനും, അവൻ എല്ലാറ്റിനും കഴിവുള്ളവുമാണ്’’ (തിർമിദി).

ആരാണോ അറഫാ മൈതാനിയുടെ അതിരുകൾക്കുള്ളിൽ നിൽക്കുന്നത് അവന് ഹജ്ജ് ലഭിക്കും. ആരാണോ ആ അതിരുകൾക്ക് പുറത്ത് നിൽക്കുന്നത് അവൻ ആരാണെങ്കിലും ശരി അവന് ഹജ്ജ് ലഭിക്കുകയുമില്ല. ഇവിടെയും എല്ലാവരും ഒരുപോലെയാണ്. സൂര്യാസ്തമയത്തോടെ അറഫയിലെ നിറുത്തം കഴിഞ്ഞ് ഹാജിമാരെല്ലാം ഒരുപോലെ അല്ലാഹുവിന്റെ വിനീതരായ ദാസന്മാരായി, ഞാൻ വലിയവൻ, അവൻ ചെറിയവൻ, ഞാൻ അറബിയാണ്, ഞാനാണ് ആദ്യം പ്രവേശിക്കേണ്ടത്, എനിക്ക് അനറബിയെക്കാൾ മഹത്ത്വമുണ്ട് എന്നിങ്ങനെ യാതൊരു അഹന്തയോ, അഹംഭാവമോ ഒന്നുമില്ലാതെ എല്ലാവരും സമന്മാരായി മുസ്ദലിഫയിലേക്ക് ഒഴുകുന്നു. അപ്പോഴും തൗഹീദിന്റെ മന്ത്രമായ തൽബിയത്താണ് അവരുടെയെല്ലാം ചുണ്ടുകളിൽനിന്ന് ഒഴുകിക്കൊണ്ടിരിക്കുന്നത്.

വിശാലമായ മുസ്ദലിഫ

മുസ്ദലിഫയിലെ വിശാലമായ മൈതാനിയിലെത്തി മഗ്‌രിബും ഇശാഉം ജംഉം ക്വസ്വ്‌റുമായി നമസ് കരിച്ച് ആകാശമെന്ന വിശാല മേൽകൂരക്ക് കീഴിൽ, അനന്തവിശാലമായ ഭൂമിയെന്ന മെത്തയിൽ ഹാജിമാരെല്ലാം തുല്യരായി, യാതൊരു വ്യത്യാസവും കൂടാതെ ഉറങ്ങുകയെന്ന ആരാധനയിലേക്ക് പ്രവേശിക്കുന്നു. ശേഷം ദുൽഹിജ്ജ പത്തിന്റെ സുബ്ഹി അവിടെ വെച്ച് എല്ലാവരും നിർവഹിച്ച് മശ്ഹരിൽ ഹറാം എന്ന മസ്ജിദിനും ക്വിബ്‌ലക്കും അഭിമുഖമായി നിന്ന് കൈകളുയർത്തി സൂര്യോദയംവരെ അല്ലാഹുവിനോട് പ്രാർഥിക്കുന്നു. ഈ ആരാധനയും എല്ലാവരും ഒരുപോലെ ചെയ്യുന്നു. ഈ സമയത്തു് അല്ലാഹുവിന്റെ ഏകത്വവും മഹത്ത്വവും ഔന്നിത്യവും വിളിച്ചോതുന്ന തഹ്‌ലീലും തക്ബീറും തഹ്‌മീദും ഹാജിമാരുടെ നാവിലൂടെ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.

ദുൽഹിജ്ജ പത്ത്

ഹജ്ജുൽ അക്ബർ; യൗമുന്നഹ്ർ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന ദുൽഹിജ്ജ പത്തിന് രാവിലെ മിനായിലെത്തി, മക്കയോട് അടുത്ത് നിൽക്കുന്ന ജംറതുൽ അക്വബ, ജംറതുൽ കുബ്‌റാ എന്നീ പേരിലറിയപ്പെടുന്ന ജംറകളിൽ തക്ബീർ ചൊല്ലി ഒന്നിനുപുറകെ ഒന്നായി ഏഴ് കല്ലുകൾ എറിയുന്നതിലും എല്ലാവരും തുല്യരാണ്. ഈ കർമവും എല്ലാവരും ചെയ്യണം. ആർക്കും ആരെക്കാളും യാതൊരു പരിഗണനയോ പ്രത്യേകതയോ ഇളവോ ഇല്ല. അതെ, വിവരിക്കാൻ കഴിയാത്തത്ര വൈവിധ്യവും വൈജാത്യങ്ങളും ഭാഷകളും വേഷങ്ങളും നിറങ്ങളുമുള്ള ഹാജിമാർ റബ്ബ് എന്ത് പറഞ്ഞാലും ഞാനത് അംഗീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈകർമവും ചെയ്യുന്നത്.

ശേഷം ഹജ്ജിന്റെ ഭാഗമായുള്ള ബലിയും (ബാധ്യതയുള്ള) മുഴുവൻ ഹാജിമാരും നിർവഹിക്കുന്നു. എന്നെ സൃഷ്ടിച്ച എന്റെ റബ്ബിന് മാത്രമെ ഞാൻ ബലിയറുക്കൂവെന്ന് അംഗീകരിച്ചുകൊണ്ടാണ് ഓരോ ഹാജിയും ബലിയറുക്കേണ്ടത്. ഇതിലൂടെ എന്റെ പ്രാർഥനയും നേർച്ചയും ബലിയും ജീവിതവും മരണവുമെല്ലാം ഏകനും ഒരു പങ്കുകാരനുമില്ലാത്ത അല്ലാഹുവിനാണ് എന്നാണ് മുഴുവൻ ഹാജിമാരും പ്രഖ്യാപിക്കുന്നത്. ഇതിലും എല്ലാവരും തുല്യരാണ്. അല്ലാഹു പറഞ്ഞു: “ആകയാൽ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക’’ (അൽകൗസർ: 2).

“പറയുക; തീർച്ചയായും എന്റെ പ്രാർഥനയും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു’’ (അൽഅൻആം: 162). ശേഷം മുടി കളയുന്നതും അല്ലാഹുവിന്റെ നിയമത്തിനും പ്രവാചകചര്യക്കും ഞാനിതാ കീഴൊതുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചാണ്. പിന്നീടു ചെയ്യേണ്ട ത്വവാഫുൽ ഇഫാദ, സഅ്‌യ് എന്നിവയിലും എല്ലാവരും ഒരുപോലെയാണ്.

ചുരുക്കിപ്പറഞ്ഞാൽ, വിശുദ്ധ ഹജ്ജ്കർമം സ്രഷ്ടാവിന്റെ മുന്നിൽ എല്ലാവരും സമന്മാരാണ്; തക്വ്‌വ കൊണ്ടു മാത്രമെ ആർക്കും ഉന്നതനാകാൻ കഴിയൂ എന്ന, സമത്വത്തിന്റെ സന്ദേശമാണ് നൽകുന്നത്.

പോസ്റ്റ് ഷെയർ ചെയ്യൂ